News

അമേരിക്കക്കെതിരെ ചൈനയുടെ ആസൂത്രിത നീക്കമാണ് കൊവിഡ്,ഡൊണാൾഡ് ട്രംപ്.


വാഷിംഗ്ടൺ: ചൈനയ്ക്കെതിരെ വീണ്ടും ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കക്കെതിരെയുള്ള ചൈനയുടെ ആസൂത്രിത നീക്കമാണ് കൊവിഡ് എന്നാണ് ട്രംപിന്റെ വാദം.
പുതിയ വ്യാപാര കരാറുമായി മുന്നോട്ടു പോകാനുള്ള അമേരിക്കയുടെ നീക്കത്തിന് പിന്നാലെയാണ് ഒരിക്കലും
സംഭവിക്കാൻ സാധ്യതിയില്ലാത്ത മഹാമാരി ചൈനയിൽ നിന്നും ഉണ്ടായത് എന്നാണ് ട്രംപിന്റെ വാദം.
” ചൈനയിൽ നിന്നുള്ള മഹാമാരി, അതാണിത്, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നുതന്നെയായിരുന്നു, പക്ഷേ അവരതിന് അനുവദിച്ചു. ഞങ്ങൾ പുതിയൊരു വ്യാപാര കരാർ ഒപ്പിട്ടിരുന്നു. അതിന്റെ മഷി ഉണങ്ങും മുൻപാണ് ഇത് സംഭവിച്ചത്,” ട്രംപ് പറഞ്ഞു.
കൊവിഡിന് പിന്നിൽ ചൈനയുടെ ആസൂത്രി നീക്കമാണെന്ന തരത്തിൽ നേരത്തേയും ട്രംപ് വിമർശനം ഉന്നയിച്ചിരുന്നു. അമേരിക്കയിലുൾപ്പെടെ കൊവിഡ് കനത്ത നാശനഷ്ടമുണ്ടാക്കുന്നത് കാണുമ്പോൾ തനിക്ക് ചൈനയോടുള്ള ദേഷ്യം ഇരട്ടിച്ചുവരികയാണെന്ന് ട്രംപ് കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി രണ്ട് ചൈനീസ് കമ്പനിക്ക് അമേരിക്കയിൽ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
കൊവിഡിനെ ‘ചൈനീസ് വൈറസ്’ എന്നു വിളിച്ച ട്രംപിന്റെ നടപടി ഏറെ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. എന്നാൽ കൊവിഡ് പടർന്നു തുടങ്ങുമ്പോൾ തന്നെ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്നും എന്നാൽ അമേരിക്ക തങ്ങളുടെ ഭാഗത്തുനിന്നുമുള്ള ഒരു നിർദ്ദേശവും കേൾക്കാൻ തയ്യാറായിരുന്നില്ലെന്നും ചൈന പറഞ്ഞിരുന്നു.
അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചമൂലമാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നതെന്നും ചൈന ആരോപിച്ചിരുന്നു.