News

പതിനഞ്ചു കോടിയുടെ പ്രവർത്തന പദ്ധതികളുമായി ഐപിസി ജനറൽ കൗൺസിൽ


കുമ്പനാട്: നൂറ്റാണ്ടിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുന്ന ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭജനറൽ കൗൺസിൽ വൻ വികസന പദ്ധതികളുമായി ചരിത്രത്തിൽ ഇടം നേടുന്നു. മാർച്ച് 27 ന് ആരംഭിച്ച നൂറുദിന ഉപവാസ പ്രാർഥനയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക സമ്മേളനത്തിലാണ് വൻ പദ്ധതികൾ പ്രഖ്യാപിച്ചത്. കുമ്പനാട് മണിയാറ്റ് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജനറൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. വിവാഹ സഹായം, വിധവാ സഹായം, ഭവന നിർമ്മാണം, വിദ്യാഭ്യാസ സഹായം, മിഷൻ സഹായം എന്നിങ്ങനെ വിവിധ പദ്ധതികളിലായി 15 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് അടുത്ത നാല് വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നത്. ജനറൽ കൗൺസിൽ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ആറ് പേരുടെയും കുടുംബാംഗങ്ങളുടെ സംഭാവനകളാണ് പദ്ധതികൾക്കുവേണ്ടി ചിലവഴിക്കുന്നത്. കൂടാതെ ഈ പ്രവർത്തനങ്ങളോട് സഹകരിക്കാൻ താൽപര്യമുള്ളവരുടെ പിന്തുണയും ഭാരവാഹികൾ അഭ്യർത്ഥിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ തുക (10കോടി) പ്രഖ്യാപിച്ചത് ബ്രദർ കാച്ചാണത്ത് വർക്കി ഏബ്രഹാമാണ്.
പഴയ ജനറൽ കൗൺസിൽ ഹാൾ പുന: ക്രമീകരിച്ച് എക്‌സിക്യൂട്ടീവ് ക്യാബിനുകളുടെ നിർമ്മാണം പൂർത്തീകരിച്ചെന്നും പാരീഷ് ഹാൾ ആധുനിക സംവിധാനങ്ങളോടെ ഉടനെ പുതുക്കി പണിയുമെന്നും കാച്ചാണത്തു വർക്കി ഏബ്രഹാം പറഞ്ഞു. സഭയുടെ എഫ്‌സിആർഎ ലഭിച്ചാലുടൻ 2000 പേർക്ക് ഇരിക്കാവുന്ന എസി ഓഡിറ്റോറിയത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ജനറൽ കൗൺസിൽ ഭാരവാഹികളായ പാസ്റ്റർ വത്സൻ ഏബ്രഹാം (പ്രസിഡന്റ്), പാസ്റ്റർ ഫിലിപ്പ് പി. തോമസ് (വൈ. പ്രസിഡന്റ്), പാസ്റ്റർ ബേബി വർഗീസ് (ജനറൽ സെക്രട്ടറി), പാസ്റ്റർ തോമസ് ജോർജ്ജ്, ബ്രദർ കാച്ചാണത്ത് വർക്കി ഏബ്രഹാം (ജോ. സെക്രട്ടറിമാർ), ജോൺ ജോസഫ് (ട്രഷറാർ) എന്നിവർ പ്രസംഗിച്ചു. കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോർജ്ജ്, ജോ. സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർമാരായ പി.എ. മാത്യു, സണ്ണി കുര്യൻ, രാജു മേത്ര, സി.സി. ഏബ്രഹാം എന്നിവർ ഭാരവാഹികൾക്കുവേണ്ടി പ്രാർഥിച്ചു. പീഢങ്ങളിലൂടെ കടന്നു പോകുന്ന മണിപ്പൂർ ജനതയ്ക്കുവേണ്ടിയുള്ള പ്രാർഥനയ്ക്ക് പാസ്റ്റർ കെ.പി. കുര്യൻ നേതൃത്വം നൽകി. പാസ്റ്റർ വർഗീസ് മത്തായി ആശംസകൾ അറിയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികളും ശുശ്രൂഷകന്മാരും സമ്മേളനത്തിൽ പങ്കെടുത്തു. പാസ്റ്റർ ബഞ്ചമൻ വർഗീസിന്റെ പ്രാർഥനയോടും ആശിർവാദത്തോടുംകൂടി സമ്മേളനം സമാപിച്ചു.